Monday, December 29, 2008

വീരാരാധനയുടെ പാഠഭേദങ്ങള്‍

തിന്മകള്‍ക്കെതിരെ ഒറ്റയാള്‍പോരാട്ടം നടത്തി ജയിച്ചുകയറുന്ന അതിമാനുഷരായ നായകര്‍ നമ്മുടെ സിനിമാസങ്കല്‍പത്തിലെ ഒഴിവാക്കാനാവാത്ത ഘടകമാണ്‌. ഇത്തരമൊരു ഘടകത്തെ ഒഴിവാക്കിക്കൊണ്ട്‌ കഴിയുന്നത്ര യാഥാര്‍ത്ഥ്യബോധത്തോട്‌കൂടി സിനിമയെടുക്കുവാന്‍ നാളിതുവരെ നടന്നിട്ടുള്ള ശ്രമങ്ങളോടൊക്കെയും നമുക്കിന്ന് പുച്ഛവുമാണ്‌. താഴേക്കിടതൊട്ട്‌ അങ്ങ്‌ മുകളില്‍വരെ അടിമുടി വേരോട്ടമുള്ള പ്രതിലോമശക്തികളെ പത്തോ പതിനഞ്ചോ മിനുട്ട്‌ ദൈര്‍ഘ്യമുള്ള ഒരു ക്ലൈമാക്സിലൂടെ തല്ലിത്തോല്‍പ്പിക്കുന്ന നായകന്‍ ഒരു യാഥാര്‍ത്ഥ്യമല്ല എന്ന തിരിച്ചറിവ്‌ അനുഭവതലത്തില്‍ നമുക്കുണ്ട്‌. എന്നിട്ടും ഇതുകണ്ട്‌ രസിക്കാന്‍ നമുക്കാവുന്നത്‌ ഇത്തരം പ്രതിലോമശക്തികളുടെ ആത്യന്തികമായ വിജയത്തെ പരാതികളില്ലാതെ അംഗീകരിക്കാന്‍ കഴിയുന്ന ഒരു സമൂഹമനസ്സിന്റെ പ്രവര്‍ത്തനഫലമായാണ്‌. അഴിമതി ഒരു ആഗോള പ്രതിഭാസമാണെന്ന് പണ്ടൊരു മുഖ്യമന്ത്രി ഉളുപ്പില്ലാതെ പ്രഖ്യാപിച്ചത്‌ അയാള്‍ ഒരു അന്യഗ്രഹജീവിയായത്‌ കൊണ്ടല്ല. അത്തരമൊരു ഭരണാധികാരിയെ അര്‍ഹിക്കുംവിധം നമ്മുടെ സമൂഹ്യഘടന ജീര്‍ണിച്ച്‌ പോയതുകൊണ്ടാണ്‌.(ഓരോ ജനതയ്ക്കും അവരവരര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടുമെന്ന് മാര്‍ക്സ്‌) അതായത്‌ എതിര്‍ക്കപ്പെടേണ്ടതെന്ന് നമ്മുടെ ഉപബോധമനസ്സ്‌ ശാഠ്യംപിടിക്കുന്ന തിന്മകളുമായൊക്കെ സമരസപ്പെടാന്‍ നമ്മുടെ ബോധമനസ്സിനായിരിക്കുന്നു. അബോധമായ ചോദനകളെ തൃപ്തിപ്പെടുത്താനോ, എല്ലാറ്റിനോടും ഒറ്റയ്ക്ക്‌ പൊരുതിജയിക്കുന്ന അതിമാനുഷികസിദ്ധികളോട്‌ കൂടിയ വീരനായകരാല്‍ സമ്പന്നമായ സിനിമകളും. അങ്ങനെയാണ്‌ രണ്ടര മണീക്കൂര്‍ എല്ലാം മറന്ന് രസിക്കാന്‍ വേണ്ടി എന്ന വാദത്തെ പിന്‍പറ്റി ഫോര്‍ ദ പീപ്പിള്‍ പോലുള്ള സിനിമകള്‍പോലും കണ്ട്‌ കൈയ്യടിച്ച്‌ നാം ഇറങ്ങിപ്പോരുന്നത്‌. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെപ്പിടിച്ച്‌ കൈവെട്ടുകയോ തട്ടിക്കളയുക തന്നെയോ ചെയ്താല്‍ നിര്‍മാര്‍ജ്ജനം ചെയ്യാവുന്നതേയുള്ളൂ അഴിമതി പോലുള്ള സാമൂഹ്യതിന്മകള്‍ എന്ന വ്യാമോഹം നമ്മുടെ സമൂഹത്തില്‍ വേരാണ്ടുപോയതിനും കാരണം മറ്റൊന്നല്ല. (കരിഞ്ചന്തയില്‍ ടിക്കറ്റ്‌ എടുത്താണ്‌ പലപ്പോഴും നാമിങ്ങനെ ധാര്‍മികരോഷം കൊള്ളാറുള്ളതെന്നതിലെ വൈരുധ്യം പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും.)ചുരുക്കിപറഞ്ഞാല്‍ തങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവുമായ അപചയങ്ങള്‍ക്ക്‌ ഒരു ഒറ്റമൂലിയുമായി ഷണ്ഡീകരിക്കപ്പെട്ട തങ്ങളുടെ സമൂഹത്തിനു പുറത്തുനിന്നും ഒരു വീരനായകന്‍ അവതരിക്കുമെന്ന് വെറുതെ സ്വപ്നംകാണുന്ന ഒരു ജനതയ്ക്കും തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യബോധത്തൊടെ സമീപിക്കുവാനോ പരിഹാരം കാണാനോ സാധ്യമല്ല.

നമ്മുടെ വര്‍ത്തമാനസിനിമകളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന വില്ലന്‍ ഭരണകൂടമാണ്‌. ഭരണകൂടോപകരണങ്ങളായ മന്ത്രിമാര്‍, എം എല്‍ എമാര്‍ തൊട്ട്‌ സാധാരണ രാഷ്ട്രീയക്കാരന്‍ വരെ; ഐജി, കമ്മീഷണര്‍തൊട്ട്‌ സാധാരണപോലീസുകാരന്‍ വരെ; ഐ എ എസ്സുകാരന്‍, ഗുമസ്തന്‍ തൊട്ട്‌ ശിപ്പായി വരെ വില്ലന്മാരുടെ സമൃദ്ധമായ ഒരു ശേഖരം തന്നെയുണ്ട്‌ ആ ലിസ്റ്റില്‍. ഇവര്‍ക്കെതിരെ പൊരുതി വേണം നായകനെന്ന ഒറ്റവ്യക്തിക്ക്‌ അനിവാര്യമായ വിജയം കൈപ്പിടിയിലാക്കേണ്ടത്‌. പലപ്പോഴും മേല്‍പറഞ്ഞ ഭരണകൂട ഉപകരണങ്ങളിലൊന്നായിരിക്കാം പ്രസ്തുത നായകനും. എങ്കിലും സുദീര്‍ഘമായൊരു സമരത്തിന്റെ വ്യത്യസ്ഥഘട്ടങ്ങളില്‍വെച്ച്‌ അയാള്‍ ജനാധിപത്യവ്യവസ്ഥയിലുള്ള തന്റെ വിശ്വാസങ്ങളെ ഒന്നൊന്നായി വലിച്ചെറിഞ്ഞ്‌ സ്വതന്ത്രനാവുന്നത്‌ കാണാം. അങ്ങനെയാണ്‌ പോലീസ്‌ കമ്മിഷണറായ ഒരു നായകന്‍ രാഷ്ട്രീയക്കാരനായ വില്ലനെ കീഴ്പെടുത്തിയ ശേഷം ഒരു കോടതിക്കും നിന്നെ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ്‌ കത്തിച്ചുകളയുന്നത്‌. നിയമനിര്‍മാണ-കാര്യനിര്‍വഹണ-നീതിന്യായ വ്യവസ്ഥകളിലൊക്കെയും വിശ്വാസം നഷ്ടപ്പെട്ട ഇയാളുടെ ഔദ്യോഗികപദവി എന്തുതന്നെയായിരുന്നാലും അന്തിമവിജയം നേടിവരുമ്പോള്‍ അയാള്‍ പ്രസ്തുതപദവിക്ക്‌ മാത്രമല്ല, വ്യവസ്ഥയ്ക്ക്‌ തന്നെയും അപ്പുറത്താണ്‌. ഇത്തരം നായകന്മാര്‍ കാലാകാലങ്ങളായി പറഞ്ഞുവെച്ച അരാഷ്ട്രീയതയാണ്‌ മുംബൈ ആക്രമണപശ്ചാത്തലത്തില്‍ അവിടുത്തെ തെരുവുകളില്‍ പ്ലക്കാര്‍ഡുകളായി ഉയര്‍ന്നത്‌.

ഉപരി-മധ്യ-അടിസ്ഥാന വര്‍ഗങ്ങളുമായൊക്കെ ഇത്തരം സിനിമകള്‍ സംവദിക്കുന്നുണ്ടെങ്കിലും അത്‌ ഒരുപോലെയാണെന്ന് കരുതുവാന്‍ വയ്യ. സാമ്പത്തികവും സാംസ്കാരികവുമായി പിന്നോക്കം നില്‍ക്കുന്ന അടിസ്ഥാനവര്‍ഗ്ഗത്തിന്റെ വീരാരാധനയുടെ രാഷ്ട്രീയം ഉപരി-മധ്യവര്‍ഗങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമാണ്‌. പഴയ ഫ്യൂഡല്‍ ഏകാധിപത്യത്തില്‍നിന്നും പുതിയ‍ ജനാധിപത്യത്തില്‍നിന്നും ഒരുപോലെ അടിച്ചമര്‍ത്തലും അവഗണനയും മാത്രം നേരിടേണ്ടിവന്ന അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ രാഷ്ട്രീയത്തേയും വിഭവശേഷിയെയും ഏകോപിപ്പിക്കാന്‍ പോന്ന മൂല്യബോധവും, സംഘടനാപാടവവുമുള്ള ഒരു നായകനേയോ നേതാവിനേയോ കാത്തിരിക്കാതെ നിവൃ‍ത്തിയില്ല. മൂന്നാംക്ലാസ്സ്‌ കൊട്ടകയിലിരുന്ന് രജനീകാന്തിനും ചിരംജീവിക്കും കൈയടിക്കുമ്പോഴും തിരശ്ശീലയിലെ തങ്ങളുടെ ധീരനായകര്‍ രാഷ്ട്രീയത്തിലൂടെ നിസ്സഹായമായ തങ്ങളുടെ ജീവിതത്തിലേക്ക്‌ രക്ഷകരായി അവതരിക്കുമെന്ന് സ്വപ്നം കാണുമ്പോഴും അവര്‍ മുന്നോട്ട്‌ വയ്ക്കുന്നത്‌ മാറിവന്ന അധികാരവ്യവസ്ഥകള്‍ക്കൊന്നും മാറ്റുവാന്‍ കഴിയാതെപോയ തങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവുമായ അനാഥത്വത്തെയാണ്‌.

മധ്യ-ഉപരി വര്‍ഗങ്ങളുടെ വിരാരാധനയുടെ രാഷ്ട്രീയം മേല്‍പറഞ്ഞത്ര ഋജുവോ നിര്‍ദോഷമോ ആണെന്ന് കരുതാനാവില്ല. കാരണം ഫാസിസ്റ്റ്‌-ഏകാധിപത്യഭരണസംവിധാനങ്ങളോടുള്ള ഇവരുടെ പ്രതിപത്തിയുടെ ചരിത്രംതന്നെ. ന്യായവേതനം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങള്‍ക്ക്‌ വേണ്ടിപോലും സമരം ചെയ്യാനുള്ള അവകാശം തൊഴിലാളികള്‍ക്ക്‌ നിഷേധിക്കുന്നതിലൂടെ നിര്‍ബാധം തുടരുന്ന ഉല്‍പാദനവും, ജനാധിപത്യപരമായ പ്രതിഷേധമാര്‍ഗങ്ങളുടെ നിരോധനത്തിലൂടെ തടസ്സമില്ലാതോടുന്ന തീവണ്ടികളും വിമാനങ്ങളും, നാവടക്കിപണിയെടുക്കുന്ന, അടിമയുടെ മനസുള്ള കീഴ്ജീവനക്കാരുമൊക്കെയടങ്ങുന്ന ഒരാദര്‍ശസമൂഹത്തെ അവര്‍ക്കായി നിര്‍മിച്ച്‌നല്‍കാന്‍ ജനാധിപത്യത്തിനു കഴിയില്ലെന്നും, അത്‌ ഏകാധിപത്യ-ഫാസിസ്റ്റ്‌ ഭരണകൂടങ്ങളിലൂടെ മാത്രം സാധ്യമാവുന്നതാണെന്നുമുള്ള തിരിച്ചറിവ്‌ അടിയന്തിരാവസ്ഥയോടനുബന്ധിച്ച്‌ അവരെടുത്ത നിലപാടുകളില്‍ പ്രകടമാണ്‌. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ എണ്ണത്തിലും കരുത്തിലും മധ്യവര്‍ഗത്തിന്‌ വ്യക്തമായ പ്രമാണിത്തമുള്ള കേരളത്തില്‍ അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ രാജ്യത്താകമാനം വീശിയ ഇന്ദിരാവിരുദ്ധതരംഗത്തെ അതിജീവിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്സ്‌ നേടിയ വന്‍ഭൂരിപക്ഷത്തിന്‌ ഈ വിഷയത്തില്‍ ഒരുപാട്‌ പറയാനുണ്ട്‌. പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം അദ്വാനിയാദികളുടെ 'ഇന്ത്യ തിളങ്ങുന്നു'വാദത്തിന്‌ കേരളത്തില്‍ ലഭിച്ച സ്വീകാര്യതയ്ക്ക്‌ അന്നത്തെ തിരഞ്ഞെടുപ്പ്‌ ഫലവും സാക്ഷ്യമാണ്‌.(തനിച്ച്‌ സീറ്റൊന്നും നേടാനായില്ലെങ്കിലും ഏന്‍ ഡി എയ്ക്ക്‌ കേരളത്തില്‍ അക്കൗണ്ട്‌ തുടങ്ങാനായി എന്നതും വോട്ടിംഗ്‌ ശതമാനത്തില്‍ വന്‍പിച്ച മുന്നേറ്റം നടത്താനായെന്നതും തന്നെ തെളിവ്‌)

നമ്മുടെ മുഖ്യധാരാസിനിമയുടെ ആസ്വാദകരിലേറിയപങ്കും സ്വാഭാവികമായും അടിസ്ഥാനവര്‍ഗ്ഗത്തില്‍പ്പെട്ടവരായിരിക്കാമെങ്കിലും അതിന്റെ സാമ്പത്തികാടിത്തറ എന്നും ഉപരി-മധ്യ വര്‍ഗങ്ങള്‍ തന്നെയായിരുന്നു. അതുകൊണ്ട്‌ തന്നെയാവണം മുഖ്യധാരാസിനിമയുടെ മൂല്യബോധം എന്നും മേല്‍പറഞ്ഞ വര്‍ഗങ്ങളുടേതായിരുന്നതും. ശ്രദ്ധേയമായ മറ്റൊരു വസ്തുത ഭരണകൂടോപകരണങ്ങളെയൊക്കെത്തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ, ഏറിയോ കുറഞ്ഞോ പ്രതിസ്ഥാനത്ത്‌ നിര്‍ത്തിവരുന്ന ഇന്ത്യന്‍സിനിമ ഏറ്റവും പ്രബലമായ ഭരണകൂടോപകരണമായ സൈന്യത്തെ എന്നും ആദര്‍ശവല്‍ക്കരിച്ചിരുന്നു എന്നതാണ്‌. മലയാളസിനിമയുടെ കാര്യമെടുത്താല്‍ മിനിമം ഗാരണ്ടിയുള്ളൊരു സബ്ജക്റ്റാണ്‌ അന്നും ഇന്നും അത്‌. നേരത്തെ പരാമര്‍ശിച്ച 'പട്ടാളത്തെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ' മോഡല്‍ പ്ലക്കാര്‍ഡുകള്‍ ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്‌. പട്ടാളവാഴ്ച കുട്ടിച്ചോറാക്കിയ ഒരു രാജ്യം തൊട്ടയല്‍പക്കത്തുണ്ടായിട്ടും നമ്മുടെ മധ്യവര്‍ഗവും അവരുടെ മാധ്യമങ്ങളും അതില്‍നിന്ന് ഒന്നും പഠിക്കുന്നില്ല. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനാധിപത്യത്തെ അടച്ചാക്ഷേപിച്ചുകൊണ്ട്‌ പട്ടാളത്തെ പുല്‍കാന്‍ കൊതിക്കുന്നവര്‍ വര്‍ഷങ്ങളോളം പട്ടാളം ഭരിച്ചിരുന്ന പാക്കിസ്ഥാനില്‍ അക്കാലത്ത്‌ പലവട്ടം ആവര്‍ത്തിച്ചിരുന്ന ഭീകരാക്രമണങ്ങളുടെയും മനുഷ്യാവകാശധ്വംസനങ്ങളുടെയും ന്യൂനപക്ഷപീഢനങ്ങളുടെയും ചരിത്രത്തിനുനേരെ കണ്ണടയ്ക്കുന്നു. അതായത് ഉപരി-മധ്യവര്‍ഗ്ഗങ്ങളുടെ സമീപകാല രാഷ്ട്രീയനിലപാടുകളില്‍ തെളിയുന്നത് ഭീകരാക്രമണങ്ങളെ ചെറുക്കാന്‍പോന്ന സുസ്ഥിരമായ ഒരു ഭരണം വേണമെന്ന ആഗ്രഹമല്ല മറിച്ച് ആവര്‍ത്തിക്കപ്പെടുന്ന കലാപങ്ങളും, ഭീകരാക്രമണങ്ങളും മറയാക്കിയെങ്കിലും ഒരു ഫാസിസ്റ്റ്‌ ഏകാധിപത്യഭരണം സ്ഥാപിച്ചെടുക്കണമെന്ന മോഹമാണ്‌.

ഒരു സമൂഹത്തിന്റെയും രാഷ്ട്രീയം പുറമെനിന്നും അതിലേക്ക്‌ കുത്തിവെക്കപ്പെടുന്ന ഒന്നല്ല, വ്യക്തിയെന്ന മൂലഘടകം മുതലങ്ങോട്ട്‌ ചെറുതുംവലുതുമായി രൂപീകരിക്കപ്പെടുന്ന സംഘടനകളുടെയൊക്കെ രാഷ്ട്രീയത്തിന്റെ ആകത്തുകയാണത്‌. അതുകൊണ്ടുതന്നെ നിരന്തരമായ ഇടപെടലുകളിലൂടെ ധനാത്മകമായ ഒരു ദിശയിലേക്കുള്ള അതിന്റെ ത്വരണങ്ങളെ സജീവമാക്കി നിലനിര്‍ത്തുക എന്നത്‌ അതിന്റെ ഓരോ അടിസ്ഥാനഘടകങ്ങളുടെയും ആത്യന്തികമായ കടമയാണ്‌. അതായത്‌ ഇന്നത്തെ രാഷ്ട്രീയം ആകെ ദുഷിച്ച്‌ പോയിരിക്കുന്നു, അതുകൊണ്ട്‌ എനിക്ക്‌ രാഷ്ട്രീയത്തില്‍ വിശ്വാസമില്ല എന്നുപറഞ്ഞ്‌ മാറിനില്‍ക്കാന്‍ ഈ വ്യവസ്ഥയില്‍ ഉരുവംകൊള്ളുകയും അതിനാല്‍ വളര്‍ത്തപ്പെടുകയും ചെയ്യുന്ന വ്യക്തിയെന്ന ഒരു മൂലഘടകത്തിന്‌ കഴിയില്ല. അഥവാ അങ്ങനെ ചെയ്യുന്നയാള്‍ തനിക്ക്‌കൂടി ഉത്തരവാദിത്തമുള്ള വീഴ്ചകളില്‍നിന്ന് ഒഴിഞ്ഞുമാറി ചില വ്യക്തിനിഷ്ഠമൂഢസ്വര്‍ഗ്ഗങ്ങളില്‍ അഭിരമിക്കുക്കയാണ്‌ വാസ്തവത്തില്‍ ചെയ്യുന്നത്‌. ഇന്നത്തെ ലോകത്തിന്റെ രാഷ്ട്രീയമെന്നത്‌ മധ്യവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയമാണെന്നിരിക്കെ അവര്‍തന്നെ രാഷ്ട്രീയക്കാര്‍ക്ക്‌ നേരെയെറിയുവാന്‍ തെരുവില്‍ കല്ലുകൂട്ടി വെക്കുമ്പോള്‍ ഒരുങ്ങുന്നത്‌ പഴയൊരു ബിബ്ലിക്കല്‍ രംഗമാണ്‌. ഗണികയായ മറിയയെ കല്ലെറിഞ്ഞ്‌ കൊല്ലാന്‍ വിധിച്ചിരിക്കുന്നു,പക്ഷേ ആരാണ്‌ മറിയയെ വേശ്യയാക്കിയത്‌?

പല ഘടകകക്ഷികള്‍ ചേര്‍ന്നുള്ള കൂട്ടുമന്ത്രിസഭയും അതിന്മേല്‍ നിയന്ത്രണാധികാരമുള്ളൊരു പ്രതിപക്ഷവും പാര്‍ലമെന്റിനുപുറത്ത്‌ സൈനിംഗ്‌ അതോറിറ്റിയായി പ്രസിഡന്റും, പരമാവധി അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ നേരിടേണ്ടതായുള്ള തിരഞ്ഞെടുപ്പെന്ന ഭീഷണിയുമൊക്കെയുള്ള സങ്കീര്‍ണമായൊരു പാര്‍ലമെന്ററിജനാധിപത്യസംവിധാനത്തില്‍ വ്യക്തിഗത സ്വേച്ഛാധികാരങ്ങള്‍ക്ക്‌ സ്ഥാനമില്ല. (അടിയന്തിരാവസ്ഥ പോലുള്ള സാധ്യതകള്‍ ഉണ്ടെങ്കിലും അവയുടെ സ്ഥായിയായ പ്രയോഗത്തിന് ഭരണഘടനാപരമായ കടമ്പകള്‍ ഏറെയുള്ളതുകൊണ്ട് അതത്ര എളുപ്പമല്ല.) എന്നുവെച്ചാല്‍ ലോകരാഷ്ട്രങ്ങളുടെ മുഴുവന്‍ നയരൂപീകരണങ്ങളില്‍ നേരിട്ടിടപെടേണ്ട ബാധ്യതയും ചുമന്ന് നടക്കുന്ന കോര്‍പ്പറേറ്റുകളെ സംബന്ധിച്ചിടത്തോളം സുശക്തമായ ജനാധിപത്യരാജ്യങ്ങള്‍ ഒരു പൊതിയാത്തേങ്ങയാണ്‌. മേല്‍പറഞ്ഞ നൂലാമാലകളെയൊക്കെ അതിജീവിച്ച്‌ വേണം അവര്‍ക്ക്‌ അത്തരം രാജ്യങ്ങളുടെ രാഷ്ട്രീയത്തില്‍ കൈകടത്താന്‍. അതാവട്ടെ അത്ര എളുപ്പവുമല്ല. ഇതുതന്നെയാണ് എല്ലാ അധികാരവും ഒരൊറ്റ വ്യക്തിയില്‍ കേന്ന്ദ്രീ‍കരിക്കുന്ന പട്ടാളഭരണമുള്‍പ്പെടെയുള്ള ഫാസിസ്റ്റ് ഭരണസംവിധാനങ്ങളോടുള്ള കോര്‍പ്പറേറ്റ് ബുദ്ധികേന്ദ്രങ്ങളുടെ പ്രണയരഹസ്യവും. മൂന്നാം ലോകത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ മേഖലകള്‍ക്കുമേല്‍ അവര്‍ക്കുള്ള അധിനിവേശസ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനു ആദ്യം വേണ്ടത് അവിടങ്ങളിലെ ജനാധിപത്യ വ്യവസ്ഥയുടെ തകര്‍ച്ചയാണ്. അതിലേയ്ക്കായി അതാത് സമൂഹമനസുകളെ പരുവപ്പെടുത്താന്‍ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കാവുന്ന ഉപകരണമാവട്ടെ മാധ്യമങ്ങളും. നമ്മുടെ മുഖ്യധാരാ സിനിമാവ്യവസായത്തിന്റെ ചുക്കാന്‍ ആഗോള കുത്തകകളുടെ കയ്യിലായിക്കഴിഞ്ഞു എന്നതിലും, ഇന്ത്യാ മഹാരാജ്യത്തെ ഒരു കൊച്ചു സംസ്ഥാനം മാത്രമായ കേരളത്തിലെ ടീ.വീ ചാനലുകളിലേയ്ക്ക് പോലും മര്‍ഡോ‍ക്കിനെപ്പോലുള്ള മാധ്യമഭീമന്മാരുടെ കണ്ണെത്തിക്കഴിഞ്ഞു എന്നതിലുമൊക്കെ കേവലം കച്ചവടതാല്‍പ്പര്യങ്ങള്‍ മാത്രമേയുള്ളു എന്ന് അനുമാനിക്കാന്‍‍ അസാമാന്യനിഷ്കളങ്കത തന്നെ വേണം. സംഗതി കച്ചവടമായിരിക്കുമ്പോള്‍തന്നെ അതില്‍ അധികാരമെന്ന ഘടകവും ഏകോപിപ്പിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ആഗോളരാഷ്ട്രീയം പണ്ടേ കോര്‍പ്പറേറ്റുകളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്ന് നാളുകള്‍ക്ക് മുന്‍പേ ചിന്തിക്കുന്ന പലരും നിരീക്ഷിച്ചിരുന്നത്.

ഹിറ്റ്‌ലറും മുസ്സോളിനിയുമടക്കമുള്ള ഏകാധിപതികളെ നിലനിര്‍ത്തിയിരുന്നത്‌ ‌ കോര്‍പ്പറേറ്റുകളായിരുന്നുവെന്നതിനും, അവര്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുവാനും തങ്ങളുടെ അജണ്ട സുഗമമായി നടപ്പിലാക്കുവാനുമായി കോര്‍പ്പറേറ്റുമൂലധനപങ്കാളിത്തത്തോടെ മാധ്യമങ്ങളെ യഥേഷ്ടം വിലയ്ക്കെടുത്ത് ഉപയോഗിച്ചിരുന്നുവെന്നതിനും ചരിത്രം സാക്ഷിയാണ്. ഗീ‍ബത്സായിരുന്നു ഹിറ്റ്ലറുടെ വലംകൈയെന്നത് യാദൃച്ഛികമായി സംഭവിച്ചതല്ല. ഇറ്റലിയുടെയും ജര്‍മ്മനിയുടെയുമടക്കമുള്ള ഏകാധിപത്യഭരണകൂടങ്ങളുടെയെല്ലാം ചരിത്രം കോര്‍പ്പറേറ്റ്‌ -മാധ്യമ-ഫാസിസ്റ്റ്‌ അവിശുദ്ധത്രയങ്ങളുടേതായിരുന്നു. ഭരിക്കപ്പെടുന്ന ജനതയെ കബളിപ്പിക്കാന്‍ ലഭ്യമായ എല്ലാ വിഭവങ്ങളെയും ഉപയോഗിക്കാന്‍ ഈ ത്രയത്തിന് ഒരുകാലത്തും മടിയുമില്ലായിരുന്നു. കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ പിടിയിലായിക്കഴിഞ്ഞ മാധ്യമലോകം ഏറെ നാളുകളായി നടത്തിവരുന്ന ഇത്തരമൊരു പരോക്ഷമായ സാമൂഹ്യ അരാഷ്ട്രീയവല്‍ക്കരണത്തിന്റെ വെളിപ്പെടലാ‍ണ് ഇക്കഴിഞ്ഞ കുറെനാളുകളായി ഇന്ത്യയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തില്‍ സര്‍ക്കാറിന്റെ വീഴ്ചകളെ അപലപിച്ചും സൈന്യത്തിന്റെ ധീരകൃത്യങ്ങളെ വാനോളം പുകഴ്ത്തിയും മാധ്യമങ്ങള്‍ കൊണ്ടാടിയ ആഘോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇന്ത്യയ്ക്ക്‌ വേണ്ടീ പൊരുതിമരിച്ച പട്ടാളക്കാരെ കൃതജ്ഞതാപൂര്‍വം ഓര്‍ത്തുകൊണ്ടും അവരുടെ രക്തസാക്ഷിത്വത്തിന്റെ മൂല്യം നെഞ്ചില്‍തൊട്ടറിഞ്ഞുകൊണ്ടുംതന്നെ ചോദിക്കട്ടെ, ഇന്ത്യന്‍സൈന്യം ഇന്ത്യന്‍ ജനാധിപത്യഭരണവ്യവസ്ഥയുടെ ഭാഗമല്ലേ? അങ്ങനെയെങ്കില്‍ അത്‌ ഇന്ത്യന്‍രാഷ്ട്രീയത്തിന്റെയും ഭാഗമല്ലേ? ഇന്ത്യന്‍സൈന്യത്തിന്റെ പരാജയങ്ങള്‍ ഇന്ത്യന്‍ഭരണകൂടത്തിന്റെ പരാജയമാണെങ്കില്‍ അവരുടെ വിജയങ്ങള്‍ ഭരണകൂടത്തിന്റെയും വിജയമല്ലേ? അതോ പട്ടാളം ഭരണാധികാരികളുടെ ഉത്തരവുകള്‍ക്കൊന്നും കാത്തുനില്‍ക്കാതെ രാജ്യരക്ഷയുടെ ഉത്തരവാദിത്തം സ്വയംനെഞ്ചേറ്റി മുംബൈയിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നോ? ഉരുക്കുമനസുള്ളൊരു പട്ടാളമേധാവിയെ അധികാരം ഏല്‍പ്പിച്ചുകൊണ്ട്, വെടിയുണ്ടകളും, ഗ്രനേഡുകളും കൊണ്ട് തീര്‍ക്കാവുന്നതാണോ ഇന്ത്യയുടേത്പോലുള്ളൊരു ബഹുസ്വരസമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍?

ഇന്ത്യ ഇന്ന് നേരിടുന്ന ഭീകരവാദഭീഷണികളുടെയെല്ലാം മൂലകാരണം പാക്കിസ്ഥാനാണെന്ന വാദം മുഖവിലയ്ക്കെടുത്താല്‍കൂടി സൈന്യത്തെയുപയോഗിച്ച് അവിടെയൊരു അധിനിവേശം നടത്തി‍ പിഴുതുമാറ്റാവുന്നതാണോ‍ അവിടെയുണ്ടെന്ന് നാം വിശ്വസിക്കുന്ന തീവ്രവാദത്തിന്റെ വേരുകള്‍? അങ്ങനെയെങ്കില്‍ അഫ്ഘാനിസ്ഥാനിലെ താലിബാന്‍ ഭീകരത ഇതിനോടകം തുടച്ചുമാറ്റപ്പെടേണ്ടതായിരുന്നില്ലേ? മനുഷ്യരെ ഭീകരവാദികളാക്കിത്തീര്‍ക്കുന്ന സാമൂഹ്യ-രാഷ്ട്രീയസാഹചര്യങ്ങളെ കണക്കിലെടുക്കാതെ, ഇഞ്ചോടിഞ്ച് ഇന്റലിജന്‍സ് ശക്തിപ്പെടുത്തിയതുകൊണ്ടും അത്യന്താധുനിക ആയുധങ്ങള്‍ ഇറക്കുമതി ചെയ്തതുകൊണ്ടും ഏറ്റവും നൂതനമായ സുരക്ഷാക്രമീകരണങ്ങള്‍ വികസിപ്പിച്ചെടുത്തതുകൊണ്ടും മാത്രം ഉന്മൂലനം ചെയ്യാനാവുന്നതാണോ ഭീകരത? രാജ്യസുരക്ഷയെ മുന്‍ നിര്‍ത്തി പൌരാവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും ചില വിട്ടുവീഴ്ച‍കള്‍ ചെയ്യേണ്ടിവരുമെന്ന അധികാരികളുടെ അറിയിപ്പ് ആവേശപൂര്‍വം ഏറ്റെടുക്കുന്നവരെല്ലാം വംശീയവും വര്‍ഗീയവുമായ കാരണങ്ങളാലാണെങ്കില്‍കൂടി തങ്ങളുടെ പൌരാവകാശങ്ങളും സ്വാതന്ത്ര്യവും സുരക്ഷിതമായിരിക്കും എന്നു വിശ്വസിക്കുന്നവരാണ്. കേവലം ഒരു മുസ്ലിം നാമം ഉണ്ടായതുകൂണ്ട് മാത്രം സമൂ‍ഹത്തിന്റെയും നിയമത്തിന്റെയും സംശയദൃഷ്ടിയില്‍ കഴിയേണ്ടിവരുന്ന ഒരുപറ്റം ഇന്ത്യക്കാരെ ഇത്തരം വാദങ്ങള്‍ പരീഗണിക്കുന്നേയില്ല. അവരുടെ പ്രശ്നങ്ങള്‍ അവരുടെ കര്‍മഫലമാണെന്ന മട്ടില്‍ ഒരു മതേതരഇന്ത്യയ്ക്ക് കൈകഴുകി മാറിനില്‍ക്കാനാവുമോ? ഇത്തരം പ്രശ്നങ്ങളെയൊന്നും അഭിസംബോധന ചെയ്യാതെ രാഷ്ട്രീയക്കാര്‍ ഭരിച്ച് മുടിച്ചില്ലേ, ഇനി കുറെനാള്‍ പട്ടാളം ഭരിക്കട്ടെ എന്ന് ഇത്രയെളുപ്പത്തില്‍ ആവേശം കൊള്ളാന്‍ തങ്ങള്‍ക്ക് പുറത്തേക്ക് നീളുന്ന ഒരു രാഷ്ട്രീയത്തിലും വിശ്വാസമില്ലാത്ത മധ്യ-ഉപരിവര്‍ഗമനസ്സുകളുടെ സ്വാര്‍ത്ഥപ്രേരിതം മാത്രമായ സുരക്ഷിതത്വബോധത്തിനേ കഴിയൂ.

മാധ്യമലോകം സംവിധാനം ചെയ്തവതരിപ്പിച്ചുവരുന്ന ഇത്തരം പൊറാട്ടുനാടകങ്ങളെ വികാരവിജൃംഭിതരായി ഏറ്റെടുക്കുന്ന ഇന്ത്യന്‍ യുവത്വം‍, രാഷ്ട്രീയമെന്ന വിശാലസംജ്ഞയെപ്പോലും ശത്രുപക്ഷത്ത്‌ പ്രതിഷ്ഠിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇവര്‍ ആരുടെ അജണ്ട നടപ്പിലാക്കാനാണ്‌ അഹോരാത്രം പണിപ്പെടുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്. സര്‍വശക്തനായ ഒരു വീരനായകനെ മുന്‍ നിര്‍ത്തി ഉപരി-മധ്യവര്‍ഗങ്ങളും അവരുടെ ജിഹ്വകളും‍ മുന്നോട്ട്‌വെക്കുന്ന വീരാരാധനയുടെ രാഷ്ട്രീയത്തിന്‌ ഒരൊറ്റ മുഖമേയുള്ളൂ, അത്‌ അവര്‍ക്ക് എന്നും പഥ്യമായിരുന്ന ഫാസിസത്തിന്റേതാണ്‌. കൂടുതല്‍ സമ്പത്തുള്ളവര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ എന്നതാണ് അതിന്റെ സമൂഹ്യനീതി. ഇന്ത്യന്‍സമൂഹത്തിലെ ബഹുഭൂരിപക്ഷമായ അടിസ്ഥാനവര്‍ഗമെങ്കിലും ഇത് തിരിച്ചറിഞ്ഞ് ഉണരേണ്ടിയിരിക്കുന്നു.